Thursday, December 10, 2015

തണൽ


തണൽ
..............
എൻ്റെ ഗ്രാമത്തിൽ
തണലുകൾ അടിച്ചു വാരുന്ന ചൂലുമായ്
വന്നവനാണ് വികസനം
തണലിൽ
എന്നെ കാണാൻ വന്നവർ
കൊഴിച്ചിട്ട തൂവൽ
തണലിൽ കേട്ട
കുളിർമ്മയുള്ള കൂവൽ .
തണലിൻ
സംഗീതം മീട്ടിയ പാറൽ
എല്ലാം കൊണ്ടു പോയേതോ
ചവറ്റുകുട്ടയിൽ ഇട്ടു
പൊള്ളിപ്പോയ
ഓർമ്മകളിൽ നിന്ന്
ഞാനിപ്പോൾ വെയിലു കൊള്ളുകയാണ്

വീഴ്ച


വീഴ്ച
............
അഹിംസയെ
ഹിംസ പിടിച്ചപ്പോൾ
ബുദ്ധനെയും
ഗാന്ധിജിയെയും
കാണാതായി
ഹിറ്റ്ലറും
മുസ്സോളിനിയും
പ്രത്യക്ഷപ്പെട്ടു
ഹിംസ പുലിയും
അഹിംസ
മാനുമെന്ന ഉപമ
കുട്ടികൾക്ക്
മനസ്സിലായതേയില്ല
മാനുകളെല്ലാം
അവരുടെ കുട്ടിക്കാലത്തിനും മുമ്പേ
വെടിയേറ്റു വീണിരുന്നല്ലോ!

കുന്നും കുഞ്ഞും


കുന്നും കുഞ്ഞും
...........................
മാഷ് കുന്നെന്നെഴുതി
കുന്നു കാണാത്ത കുഞ്ഞുങ്ങൾക്ക്
അർത്ഥം കിട്ടിയില്ല
മാഷ് അനുഭവം പറഞ്ഞു
അനുഭവത്തിലുള്ള തൊന്നും
കുഞ്ഞുങ്ങൾക്ക്
അനുഭവമായില്ല
അർത്ഥം നഷ്ടപ്പെട്ട വാക്ക്
മയയ്ക്കുന്നതിനു മുമ്പ്
മാഷ്ക്ക് വെളിപാടുണ്ടായി
മാഷ് പറഞ്ഞു,
കുന്ന് ഒരു രക്തസാക്ഷിയാണ്
കൊല്ലും കൊലയും കണ്ട കുഞ്ഞുങ്ങൾക്ക് വേഗം
കാര്യം പിടികിട്ടി
മാഷ് തുടർന്നു
ആ രക്തസാക്ഷിയെ
അടക്കം ചെയ്താണ്
വയലു തീർന്നു പോയത്

Tuesday, September 1, 2015

സാറ്റുകളി


സാറ്റുകളി
*********
വരൂ വരൂ
നമുക്കു സാറ്റു കളിക്കാം
കളിയുടെ മറവിൽ
ഒളിവിലിരിക്കും
ജീവനസംഗീതം കണ്ടുപിടിക്കാം
പലനേരങ്ങളിൽ
പലകാലങ്ങളിൽ
പലരീതികളിൽ
സാറ്റുകളിച്ചവർ നാം
സാരിച്ചിറകിന്നടിയിലൊളിച്ചും
പാറക്കെട്ടിൻ പിന്നിലൊളിച്ചും
പുഴയിലൊളിച്ചും
പൂമരമൊന്നിൻ പിറകിലൊളിച്ചും
കുന്നിലൊളിച്ചും
കുന്നിക്കുരുവിൻ കൂടെയൊളിച്ചും
കോഴിക്കുഞ്ഞിനെ കണ്ടുപഠിച്ചും
കളിയുടെ ലഹരിയിൽ
മുങ്ങി നിവർന്നവർ നാം
വരൂ വരൂ സാറ്റു കളിക്കാം
പേടിക്കാലം
ഒളിവിലിരുത്തിയ
പേടിപ്പനികൾ മറക്കാം
ആഹ്ലാദത്താൽ
ഒളിവിലിരിക്കാം
സന്തോഷത്താൽ
മറവിലിരിക്കാം
വരൂ വരൂ സാറ്റുകളിക്കാം
നമുക്കിത്തിരിനേരം
അമ്മമരത്തിൻ പൊത്തിലിരിക്കാം
ഓടിയൊളിച്ചിട്ടാവഴിയീവഴി
കുട്ടിക്കാലത്തിൻ കൂടെ നടക്കാം
അയ്യോ കളിയിൽ നമ്മുടെ കൂടെ കൂടാൻ
കുന്നില്ലല്ലോ മരമില്ലല്ലോ
അമ്മക്കിളിയുടെ
ചിറകില്ലല്ലോ
പാറക്കെട്ടിൻ മറവില്ലല്ലോ
തൊടിയിൽ നിന്നുചിരിക്കും
പൂങ്കാവുകളുടെ രുചിയില്ലല്ലോ
പക്ഷേ പലപല മതിലുകൾ
നമ്മുടെ കൂടെക്കൂടാൻ
അവരുടെ കളിയിൽ നമ്മെ കൂട്ടാൻ
വീടിൻ ചുറ്റിലുമൊരുങ്ങിയിരിപ്പൂ

Friday, August 21, 2015

മലയാളമെന്നു പേരുള്ളവൾ ***************************


മലയാളമെന്നു പേരുള്ളവൾ
ഉറ്റവർ
ജീവനോടെ കുഴിച്ചുമൂടിയോൾ
ഏതോ കാല്പനിക വിഭ്രാന്തിയിൽ
കല്ലറയിൽ നിന്നൊരു രാത്രി;
നിലാവുള്ള രാത്രി
പുറത്തിറങ്ങി
കല്ലറയ്ക്കു മുകളിലവളുടെ പേരും
ജനനവും മരണവും
കൊത്തി വെച്ചിട്ടുണ്ട്
അവൾക്കതു വായിക്കുവാനായില്ല
അവൾക്കജ്ഞാതമായ
ഭാഷയിലതു ചരിത്രക്കുറിപ്പല്ല;
ചിത്രലേഖനങ്ങൾ
അവൾ കാത്തിരുന്നു,
നട്ടപ്പാതിരയ്ക്ക്
നാട്ടുകാരനൊരാൾ വന്നു
അവൾക്കറിയാത്തവൻ;
മലയാളിയെന്നു പേരുള്ളവൻ
ഇംഗ്ലീഷറിയുന്നവൻ
അവനതു വായിച്ചു
ബബിൾഗം ചവച്ചതിൻ ബാക്കി അതിൻമേലൊട്ടിച്ചു നടന്നുപോയ്
മറ്റേതോഭാഷിലെ പാട്ടിൻ വരികളവന്നു പിന്നാലെയും
കടന്നുപോയ്
ഒളിച്ചുനിന്നവളതു കേട്ടു
തരിച്ചുപോയ്
പിന്നെ‐തിരിച്ചുപോയ് കല്ലറയിൽ കിടന്നു
മൂന്നു നാളല്ല
മുന്നൂറാണ്ടു കഴിഞ്ഞെങ്കിലും
ഉയിർത്തെഴുന്നേൽക്കുമെന്നൊരു
ശുഭപ്രതീക്ഷയാൽ
***********************
മുനീർഅഗ്രഗാമി

തേൻതുള്ളിക്കവിതകൾ 129.ഫെമിനിസ്റ്റായതിൽ പിന്നെ


ഫെമിനിസ്റ്റായതിൽ പിന്നെ
മകൾക്ക് അപ്പൂപ്പന്റെ പേരിട്ടു
ലിംഗനീതിയും സമത്വവും
അങ്ങനെയെങ്കിലും പുലരട്ടെ.